മാലിന്യവും മദ്യകുപ്പികളും:വടകര റെസ്റ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് മന്ത്രി റിയാസ്
വടകര:
വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ മിന്നൽ പരിശോധന.
പരിശോധനയിൽ റെസ്റ്റ് ഹൗസിൽ മാലിന്യകൂമ്പാരവും മദ്യ കുപ്പികളും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് റെസ്റ്റ് ഹൗസെന്ന് മന്ത്രിയ്ക്ക് ബോധ്യമായി. റെസ്റ്റ് ഹൗസിൻ്റെ മനേജർ ലീവിലായിരുന്നു. വാച്ചറായിരുന്നു അവിടെയുണ്ടായിരുന്നത്. റസ്റ്റ്ഹൗസിലെ രജിസ്റ്റർ ബുക്കും മന്ത്രി പരിശോധിച്ചു. വടകര റെസ്റ്റ് ഹൗസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായി മന്ത്രി പിന്നീട് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രിയുടെ ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു.
റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായി.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.