About

News Now

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രീകൃതമായ ധന മൂലധന ശക്തികളുടെ ഗൂഡാലോചനകള്‍ നടക്കുന്നു: മന്ത്രി വാസവൻ

 


വടകര:

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രീകൃതമായ ധന മൂലധന ശക്തികളുടെ  ഗൂഡാലോചനകള്‍ നടക്കുന്നുണ്ടെന്ന്  സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്‍.ഇതിനെ കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

68-ാമത് സഹകരണ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലെജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സ്വകാര്യ മേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാന്‍ സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലക്കെതിരെ അപവാദ പ്രചരണങ്ങള്‍ പടച്ചു വിടുന്നുണ്ട്. സഹകരണ മേഖലയെ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.  സഹകരണ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍  വരുത്തേണ്ടതുണ്ട്. അതിനായുള്ള കരട് തയ്യാറാക്കിക്കഴിഞ്ഞു. സഹകാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്.  അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍  അവതരിപ്പിച്ച് സെലക്ട് കമ്മറ്റിക്കു വിടും. സഹകരണ ബാങ്കില്‍ ഒരു സ്ഥലത്ത് ഒരു തസ്തികയില്‍ രണ്ടു വര്‍ഷത്തിലധികം ഒരു ജീവനക്കാരനെയും നിയമിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഡയറക്ടര്‍മാര്‍ വിവര സാങ്കേതിക വിദ്യയില്‍ നൈപുണ്യം നേടേണ്ടതുണ്ട്. ദൈനംദിന കാര്യങ്ങള്‍ കൃത്യമായി അവലോകനം നടത്താന്‍ ഇതാവശ്യമാണ്. അതിനായി അവര്‍ക്ക് പരിശീലനം നല്‍കും. 

സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗിനായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ ഒരു ഗ്രൂപ്പിനെ നിയമിക്കും. ഓഡിറ്റ് വിവരങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാകും. ഇതിനായി കോ- ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (camis)  സിഡിറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്ക് ഷെയര്‍ ഉടമകള്‍ക്കുമൊക്കെ ഓഡിറ്റ് വിവരങ്ങള്‍ പരിശോധിക്കാനാവും. വിശ്വാസ്യത ഉറപ്പാക്കി  ബാങ്കും ഇടപാടുകാരനും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ഇതു വഴി സാധിക്കുമെന്നും മന്ത്രി വാസവൻ.

ആശാവഹമായ മുന്നേറ്റമാണ് കേരള ബാങ്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയത്. 61.99 കോടി രൂപ ലാഭമുണ്ടാക്കാന്‍ ബാങ്കിനായി. 769 ശാഖകള്‍ക്കും ആര്‍ബിഐ ലൈസന്‍സും നേടിയെടുത്തു. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവ താമസിയാതെ കേരള ബാങ് വഴി ലഭ്യമാക്കും. എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള നടപടി ക്രമങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലയിലെ സ്ഥാപനങ്ങള്‍ക്കുള്ള സഹകരണ അവാര്‍ഡുകളുടെ വിതരണവും കാമിസ് സൈറ്റിന്റെ ലോഞ്ചിംഗും മന്ത്രി നിര്‍വഹിച്ചു.

 കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷനായിരുന്നു. സഹകരണ സംഘം റിജിസ്ട്രാര്‍ പി.ബി നൂഹ് പതാകയുയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.  ചടങ്ങില്‍ പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍,  കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു, കേരള ബാങ്ക് റീജണല്‍ മാനെജര്‍ അബ്ദുള്‍ മുജീബ്, സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് യൂണിയന്‍ അംഗം നാരായണന്‍ കെ.കെ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും അഡീഷണല്‍ റജിസ്ട്രാര്‍ അനിത ടി. ബാലന്‍ നന്ദിയും പറഞ്ഞു.