About

News Now

വിഴിഞ്ഞത്ത് മകനെ കൊന്നത് അമ്മ:അറസ്റ്റ് ഒരു വർഷത്തിന് ശേഷം

 


തിരുവനന്തപുരം:

 മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. വിഴിഞ്ഞത്താണ് സംഭവം.

 ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്.

നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിക്കുന്നത്.