കളഞ്ഞ് കിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് നല്‍കി മാതൃകയായി ജ്യോതി പ്രകാശ്
പേരാമ്പ:
പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതിൻ്റെ സങ്കടത്തിലായിരുന്നു കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിനി അസ്മ. കൊയിലാണ്ടി അങ്ങാടിയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ പഴ്സ് എവിടെയോ നഷ്ടപ്പെട്ട വിവരം അസ്മ അറിയുന്നത്. പിന്നെ ടെൻഷനും തിരച്ചിലുമായിരുന്നു. എവിടെയാണ് നഷ്ടപ്പെട്ടതെന്ന് ഒരു പിടിമില്ലാതിരിക്കുമ്പോഴാണ് ആ ഫോൺ വിളിവരുന്നത്. കൊയിലാണ്ടി ട്രാഫിക് എസ്.ഐ.യുടെ ഫോൺ വരുന്നതോടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പഴ്സും രേഖകൾ തിരിച്ച് കിട്ടുന്നതിൻ്റെ സന്തോഷത്തിലായി അസ്മ.
അസ്മയുടെ പഴ്‌സും, എടിഎം കാർഡും ആധാര്‍ കാർഡും, 17,000 രൂപയുമാണ് കളഞ്ഞ് കിട്ടിയ കൊയിലാണ്ടി സ്വദേശി ജ്യോതി പ്രകാശാണ് തിരികെ എത്തിച്ച് നൽകിയത്. തിങ്കളാഴ്ച ഉച്ചയോടെ കൊയിലാണ്ടി നഗരത്തില്‍ വെച്ചാണ് പഴ്സ് അസ്മ ക്ക് നഷ്ടപ്പെടുന്നത്.
വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പഴ്‌സ് ജ്യോതി പ്രകാശിന് നഗരത്തില്‍ വെച്ചാണ് ലഭിക്കുന്നത്. ഉടന്‍ തന്നെ ട്രാഫിക് എസ്‌ഐ കെ. പ്രകാശനെയും, എഎസ്‌ഐ പി. ശ്രീജിത്തിനെയും പഴ്‌സ് ഏല്‍പ്പിക്കുകയായിരുന്നു ജ്യോതി പ്രകാശ്.
എസ്‌ഐ അസ്മയുടെ ഫോണിലേക്ക് വിളിച്ചു വിവരമറിയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിലെക്ക് വിളിച്ച് ജ്യോതി പ്രകാശിന്റെ സാന്നിധ്യത്തില്‍ പഴ്‌സും രേഖകളും ഉടമ അസ്മക്ക് കൈമാറി. ഈ കെട്ട കാലത്തും ജ്യോതി പ്രകാശിനെ പോലുള്ള ശുദ്ധമനസുള്ളവർ ഉള്ളത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.