About

News Now

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച മേല്‍നോട്ട സമിതി ശുപാര്‍ശ കോടതി അംഗീകരിച്ചു. കേസ് ഇനി നവംബര്‍ പതിനൊന്നിനു പരിഗണിക്കും. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ പ്രതികരണം കുറിപ്പായി എഴുതി നല്‍കിയിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത അറിയിച്ചു. വിശദ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്നും ഗുപ്ത ആവശ്യപ്പെട്ടു. തുലാവര്‍ഷം തുടങ്ങിയതിനാല്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ടെന്നും ജലനിരപ്പ് ഉയരുമെന്നും ഗുപ്ത പറഞ്ഞു.

വെള്ളം തുറന്നുവിടുന്നത് കേരളത്തില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കും. അതിനാല്‍ ജലനിരപ്പ് 139 അടിയില്‍ നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. നവംബര്‍ 11 വരെ 139 അടിയാക്കി നിജപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് തമിഴ്‌നാടിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ പറഞ്ഞു. മേല്‍നോട്ട സമിതി 139.5 അടിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും സാങ്കേതിക കാര്യമായതിനാല്‍ അതില്‍ കോടതി ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അടുത്ത വാദം കേള്‍ക്കല്‍ 11 നോ 16 നോ ആവാമെന്ന് കോടതി ആരാഞ്ഞപ്പോള്‍ തമിഴ്‌നാട് 11 നിര്‍ദേശിച്ചു. നവംബര്‍ എട്ടിനകം കേരളം വിശദ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.  അടുത്ത വാദം കേള്‍ക്കല്‍ വരെ ജലനിരപ്പ് മേല്‍നോട്ട സമിതി നിര്‍ദേശിച്ച 139.5 അടിയായി നിജപ്പെടുത്തും. മേല്‍നോട്ട സമിതിക്ക് ഇതില്‍ പുന:പരിശോധനയ്ക്ക് അധികാരമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.