About

News Now

കൊട്ടിയൂര്‍ പീഡനക്കേസ്: പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് നൽകി ഹൈക്കോടതി

 

കൊച്ചി:
പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. 10 വര്‍ഷം തടവും, 1 ലക്ഷം രൂപ പിഴയും ആയി ശിക്ഷ കുറച്ചു. 20 വര്‍ഷംതടവ് ശിക്ഷയായിരുന്നു വിചാരണക്കോടതി വിധിച്ചിരുന്നത്. പോക്സോ വകുപ്പുകള്‍ നിലനില്‍ക്കും. ബലാത്സംഗ കുറ്റം ഒഴിവാക്കി, പകരം ലൈംഗിക അതിക്രമ കുറ്റം ചുമത്തി.

2016 ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.

കേസില്‍ 2019 ല്‍ തലശ്ശേരി പോക്സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലായാണ് 20 വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്.

കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്.

 കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്‌തിരുന്നു. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയും  ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞെന്നതും വാർത്തയായിരുന്നു.